അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Wednesday, June 06, 2007

വൈകിപ്പോയതില്‍ ക്ഷമാപണം

ഒരാള്‍ തെങ്ങിന്റെ മുകളില്‍ കയറുമ്പോള്‍ കാല്‍ വഴുതി താഴെ വീണ്‌ കാല്‌ ഒടിഞ്ഞു.

വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

ഡോക്ടര്‍ വന്ന് പരിശോധിച്ചിട്ട്‌...

"എന്താ ഇത്ര വൈകിയത്‌? കുറച്ച്‌ നേരത്തേ ഇങ്ങോട്ട്‌ എത്തിക്കാമായിരുന്നില്ലേ??"

ഇത്‌ കേട്ട്‌ കൊണ്ടുവന്നവരില്‍ ഒരാള്‍ ഡോക്ടറോട്‌...

"ആള്‌ ഒന്ന് താഴെ വീണ്‌ കിട്ടണ്ടേ ഡോക്ടറേ എടുത്തോണ്ട്‌ വരാന്‍.... അതാ വൈകിയത്‌..."

12 Comments:

Blogger സൂര്യോദയം said...

സൂര്യാസ്തമയന്റെ രജിസ്റ്റ്രേഷനുശേഷം പിറ്റേന്ന് തന്നെ താലികെട്ട്‌ നടന്നതിനാല്‍ (http://sooryodayamdiary.blogspot.com) വളരെ അടുത്ത ബന്ധുക്കളെപ്പോലും അറിയിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പലരും വിഷമം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു ഉദാഹരണ കഥ..

3:53 AM  
Blogger asdfasdf asfdasdf said...

:)

4:02 AM  
Blogger Kaithamullu said...

എന്റെ വകേം കെടക്കട്ടെ ഒരു ‘ഇസ്മായ്‌ലി’

4:31 AM  
Blogger ദീപു : sandeep said...

:)

4:36 AM  
Blogger സാജന്‍| SAJAN said...

ഇതിപ്പൊ ഒരു കമന്റ് ഇടണമെന്ന് വിചാരിച്ചാല്‍ ഈ സൂര്യോദയം ചേട്ടനീകല്യാണക്കഥയങ്ങട് നിര്‍ത്തുന്നുമില്ലല്ലൊ...:)
എന്തായാലും അടിപൊളി.. കഥ ശുഭപര്യവസായി ആയത്കൊണ്ട് അവസാനം വായിച്ചു കഴിഞ്ഞപ്പോള്‍ നല്ല തന്തോയം.. 2ആള്‍ക്കും എല്ലാ നന്മകളും നേരുന്നു:):)

5:01 AM  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒടുക്കം എന്തായി? താഴെവീണയാള്‍ മേലേക്ക് പോയോ? :)

6:55 AM  
Blogger സാരംഗി said...

:)

8:45 AM  
Blogger Unknown said...

വായിച്ചു, ഹൃദ്യമായ ലഘുവായന, സബ്‌സ്ക്രൈബും ചെയ്തു.

കൂടുതല്‍ പോന്നോട്ടെയ്..!

9:36 AM  
Blogger സൂര്യോദയം said...

പോസ്റ്റ്‌ വായിച്ച്‌ അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.. :-)

8:45 PM  
Blogger മുസാഫിര്‍ said...

നാട്ടില്‍ നടക്കാവുന്ന ഒരു സംഗതി തന്നെയാണ്.നല്ല കഥ.

6:04 AM  
Blogger കുട്ടു | Kuttu said...

ഇത് നടന്ന കഥയാണ്. മണ്ണാര്‍ക്കാട്ടുള്ള ഈപ്പന്‍ ഡോക്ടര്‍ ആണ് ആ കഥാപാത്രം. കക്ഷിക്ക് ആരെങ്കിലും തിരിച്ച് പറഞ്ഞാലാ സന്തോഷം. ഹ..ഹ..ഹ‍ എന്ന ഒരു ചിരിയോടെ രോഗിയെ നന്നായി നോക്കും.

പാവം നല്ല ഡോക്ടര്‍ ആയിരുന്നു. മരിച്ചുപോയി.

7:44 AM  
Blogger Basheer Kanhirapuzha said...

ഈപ്പന്‍ ഡോക്ടറുടെ കഥകള്‍

പരേതനായ ഈപ്പന്‍ ഡോക്ടര്‍ കാഞ്ഞിരപ്പുഴക്കാര്‍ക്ക് പ്രിയപ്പെട്ട ആളായിരുന്നു. പുള്ളിക്കാരനെ കുറിച്ച് ഒരു പാട് കഥകള്‍ ഉണ്ട്. പുള്ളിക്കാരന് കുറച്ചു മുന്‍കോപം ഉണ്ടെങ്കിലും നല്ല കൈപുണ്ണ്യമായിരുന്നു. ഒരിക്കല്‍ മരത്തില്‍ നിന്ന് വീണു പരിക്ക് പറ്റിയ ഒരാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഈപ്പന്‍ ഡോക്ടറുടെ ക്ലീനിക്കില്‍ എത്തിച്ചു. കണ്ട ഉടനെ ഡോക്ടര്‍ ചോദിച്ചു "എന്താണിത്ര വൈകിയത് കുറച്ച്‌ നേരത്തേ ഇങ്ങോട്ട്‌ കെട്ടി എടുക്കാമായിരുന്നില്ലേ ?" ഇത്‌ കേട്ട്‌ കൊണ്ടുവന്നവരില്‍ ഒരാള്‍ ഡോക്ടറോട്‌ പറഞ്ഞു, സാറേ മരത്തില്‍ നിന്ന് ഒന്ന് വീണു കിട്ടണ്ടേ. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി പുള്ളിക്കാരന്‍ ആഗ്രഹിച്ചിരുന്നു എന്നാണു എനിക്ക് തോന്നുന്നത്. അത്തരം മറുപടി കേട്ടാല്‍ ചിലപ്പോള്‍ പുള്ളി ഉച്ചത്തില്‍ ചിരിക്കുമായിരുന്നു.

മറ്റൊരു സംഭവം കേള്‍ക്കുക, പൊതുവച്ചോല ഹംസക്കാന്‍റെ ഉമ്മ പരേതയായ ആച്ചു താത്ത ഒരിക്കല്‍ കുട്ടികള്‍ക്ക് പനി വന്നപ്പോള്‍ എല്ലാവരെയും കൊണ്ട് പുള്ളിയുടെ ക്ലീനിക്കില്‍ എത്തി. (അതില്‍ ഒരാള്‍ ഇന്ന് ഡോക്ടറാണ്) കണ്ട ഉടനെ ഒരു ചോദ്യം, " ഈ കുരങ്ങന്‍ കുട്ടികളുമായി എന്തിനാണ് വന്നിരിക്കുന്നത് ?" ചുട്ട മറുപടി കൊടുക്കുന്നതില്‍ നൈപുണ്യമുള്ള ആച്ചുത്താത്ത
മുഖത്തടിച്ചത് പോലെ പറഞ്ഞു, ഇവിടെ ഒരു തന്ത കുരങ്ങുണ്ട് അതിനെ കാണിക്കാന്‍ വന്നതാണ്.

എന്‍റെ ഒരുഅനുഭവം പറയട്ടെ, ഒരിക്കല്‍ പനി പിടിച്ചു ഞാനും ഈപ്പന്‍ ഡോക്ടറെ കാണാന്‍ പോയി. മണ്ണാര്‍ക്കാട് വെച്ചു കണ്ട സുഹൃത്ത് Radha Krishnan നെയും ഒപ്പം കൂട്ടി. ഞങ്ങള്‍ ചെന്നപ്പോള്‍ ഡോക്ടര്‍ നാല്‍പ്പത്തി അഞ്ചിലേറെ പ്രായമുള്ള ഒരു സ്ത്രീയെ പരിശോധിക്കുകയായിരുന്നു, പുള്ളിക്കാരിയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. ഡോക്ടര്‍ ചോദിച്ചു, എന്താണ് അസുഖം ? അവര്‍ സ്വരം താഴ്ത്തി പറഞ്ഞു സാറേ പല്ലിനൊരു പുളിപ്പാണ്. ഉടന്‍ മറ്റൊരു ചോദ്യം, എവിടെയാണ് നാട് ? ഒന്നുകൂടി സ്വരം താഴ്ത്തി അവര്‍ പറഞ്ഞു, തച്ചമ്പാറ. അതല്ല ചോദിച്ചത്, തച്ചമ്പാറക്ക് എവിടെ നിന്നാണ് കെട്ടിയെടുത്തത് ? അവര്‍ പറഞ്ഞു, മൂവാറ്റുപുഴ. പുള്ളിക്കാരന്‍ അല്‍പ്പം ഉച്ചത്തില്‍ ചോദിച്ചു, കള്ളുകുടിക്കുമോ ? ഇല്ല. ചാരായം കുടിക്കുമോ ? ഇല്ല. ഉടന്‍ മറ്റൊരു കമന്റ് മൂവാറ്റുപുഴയിലെ നസ്രാണി പെണ്ണുങ്ങള്‍ കള്ളും ചാരായവും കുടിക്കാതിരിക്കില്ലല്ലോ. ഡോക്ടറുടെ അടുത്തിരുന്ന പുള്ളിക്കാരിയുടെ കെട്ടിയവനും ഞങ്ങളും ചിരി അടക്കാന്‍ പാട് പെട്ടു,

മറ്റൊരു രസകരമായ സംഭവം ഉണ്ട്, ഒരിക്കല്‍ ഒരു അപകടത്തില്‍ പെട്ട് ചോരയൊലിക്കുന്ന ആളെ ക്ലീനിക്കില്‍ കൊണ്ട് വന്നു. അത് കണ്ടു അപ്പോള്‍ ക്ലീനിക്കില്‍ ഉണ്ടായിരുന്ന അവസാന വര്‍ഷ MBBS ന് പഠിക്കുന്ന പുള്ളിക്കാരന്‍റെ മകന് ചെറുതായി തലകറക്കം ഉണ്ടായി. മകനെ എഴുന്നേല്‍പ്പിച്ച് പുള്ളിക്കാരന്‍ രണ്ടു അടി കൊടുത്തിട്ട് ചോദിച്ചു, നീയാണോ ഡോക്ടര്‍ ആവാന്‍ പോകുന്നത് ? തല്‍ക്കാലം ഈപ്പന്‍ ഡോക്ടറുടെ കഥകള്‍ ഇവിടെ അവസാനിപ്പിക്കട്ടെ.

4:01 AM  

Post a Comment

<< Home